Thursday, October 9, 2008

നിന്നെ

ഒരു കവിതയിലും
കാണാത്തത്‌ കൊണ്ട്‌
നിന്നെപ്പറ്റി എഴുതുന്നു ഞാൻ
ഒരു പാട്ടിലും
നീ ഇല്ലാത്തതുകൊണ്ട്‌
നിന്നെപ്പടിപാടുന്നു ഞാൻ
ഒരു ചിത്രത്തിലും
വരക്കപ്പെടാത്തതിനാൽ
ചിത്രമായെഴുതുന്നു നിന്നെ
ഒരരുവിയും
നിന്നെ അറിയാത്തതിനാൽ
മഴയായിപ്പെയ്യുന്നു ഞാൻ

എനിക്കു മുമ്പേ
ആരാലോ എഴുതിമായ്ച്ച കവിത
പാടിയ പാട്ട്‌
ചട്ടയാൽ ബന്ധിക്കപ്പെട്ടചിത്രം
എങ്ങോ ഒഴുകിപ്പോയ അരുവി
ഇതൊക്കെയാണെന്നറിഞ്ഞിട്ടും
കീറിപ്പോയ എന്റെ ഹൃദയത്തെ
സ്വയം ഊതി ആശ്വസിപ്പിക്കുന്നു ഞാൻ.

Wednesday, August 27, 2008

നിന്നോടുള്ളതിനെച്ചൊല്ലി

നിന്നോടുള്ളതിനെച്ചൊല്ലി
മരുഭൂമിയിൽചുടകാറ്റടിച്ചു
നിന്നോടെനിക്കുണ്ടായതിനെച്ചൊല്ലി
പെയ്യാതെ മേഘം പോയ്ക്കളഞ്ഞു
കാറ്റ്ഗതിഭ്രമത്താൽ
എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്തു
കുതിര ലായത്തിൽ മാത്രം അലയടിച്ചും.
നിന്നോടെനിക്കുണ്ടായതിനെച്ചൊല്ലി
പുഴയിൽ മഞ്ഞുറഞ്ഞു
വിളക്ക്‌ വെളിച്ചം മാത്രം തരാതെ
കത്തിപ്പടർന്നു
കനംതൂങ്ങി നിന്ന തേൻകൂട്ടിനടിയിലെ
ഉറ്റാറായ ഒരു തുള്ളി
ഗദ്ഗദത്തോടെ മടങ്ങിപ്പോയി
നിന്നോടെനിക്കുണ്ടായതിനെച്ചൊല്ലി
ചന്ദ്രനിൽ മഴ പെയ്തു
കവിത ഒരു പക്ഷിയായി
ദാഹത്തോടെ അങ്ങോട്ട്‌ പറന്നു.

Friday, August 15, 2008

കച്ചേരി

ഗാനാലാപനങ്ങൾക്കൊടുവിൽ
കരഘോഷങ്ങളവസാനിക്കുന്നു
എല്ലാവരും പിരിഞ്ഞുപോയിട്ടും
ബാക്കിനിൽക്കുന്നു നീ
ചിരിക്കുമ്പോൾ
ഇതേവരെ മീട്ടാത്ത
ഒരു വാദ്യോപകരണം
മെല്ലെ തൊടുന്നു
നിന്റെ കണ്ണുകൾ
ഝടുതിയിൽ എന്റെ ആത്മകഥ വായിക്കുന്നു

കരഘോഷങ്ങളെല്ലാം കഴിഞ്ഞു
ആസ്വാദകരെല്ലാം പിരിഞ്ഞു
നീയും ഞാനും മാത്രം ബാക്കി നിൽക്കുന്നു
അരങ്ങത്തുനിന്നു
ഞാൻ പറഞ്ഞു:
എനിക്കു കടന്നു പോകേണ്ട വഴിയറിയില്ല
ഈ ഗാനശാല
കാരാഗ്രഹം പുതുക്കിപ്പണിതത്‌
അടഞ്ഞ സെല്ലുകളിൽ
എന്റെ രാഗങ്ങൾ പണ്ടേ ബന്ധിതമായി
മോഹനം പാടിയപ്പോഴൊക്കെ
ഇടയിൽ ചാട്ടവാർ നടന്നുവന്നു
കനഡദർബാരിയെക്കൊണ്ട്‌ വീട്ടു പണിച്ചേയ്യിച്ചു
എന്റെ വീണക്കമ്പികൾകൊണ്ടു
തുണിയാറാൻ കമ്പിവലിച്ച്‌ കെട്ടി
എന്നിട്ടും
ഞാൻ കച്ചേരിയിൽ പാടിക്കൊണ്ടിരുന്നു
നീവരുമെന്ന്‌
എനിക്കറിയാമായിരുന്നു
ഈ കൊടും ചൂടിനെപ്പുണർന്നു
തണുപ്പിക്കുക
ലോകത്തിനു ഞാൻ
തണുത്ത എന്റെ ശരീരം നൽകും
എന്റെ ചൂടുമായി ആകാശസുരക്ഷയിൽ
ഒരു പക്ഷിയായ്‌ ഞാൻ വിശ്രമിക്കും
കണ്ണീർ മഴ പെയ്യാത്ത
വന്ധ്യ മേഘങ്ങളിൽ രാപാർക്കും
നിനക്കു​‍്‌ വേണ്ടി മാത്രം
ഞാൻ പാടും.

Tuesday, July 29, 2008

അനാഥം

എത്ര ശ്രമിച്ചിട്ടും പിന്തുടരാന്‍ കഴിയാത്ത
എന്റെ ആത്മാവ്‌
നീ പോയടച്ച വാതിലില്‍ ഇറുങ്ങിപ്പിടയുന്നു
നല്‍കുവാന്‍ കഴിയാത്ത ഉമ്മകള്‍
ചവടുകൊട്ടയില്‍ കണ്ണീരോപ്പുന്നു
പറയാന്‍ കഴിയാത്ത വാക്കുകള്‍
റെയില്‍പ്പാളത്തില്‍ ഉപേക്ഷിക്കപ്പെടുന്നു
ഈ രാത്രിയും
നിറനിലാവും
മറ്റാരുടേയുമാണ്‌
എന്നിലേക്കുതന്നെ തിരിച്ചുവരുന്ന
ചൂടുള്ള ഉച്ഛ്വാസങ്ങള്‍
കനല്‍ക്കട്ടയായി എന്റെ ശിരസ്സിനെ തിന്നുന്നു
ബധിരന്മാരുടെ രാജ്യത്തെ
കാല്‍പനിക ഗാനം പോലെ
അത്‌ അനാഥമായി ചുറ്റിത്തിരിയുന്നു

Thursday, July 17, 2008

നിന്റെ കരുത്ത്‌

ദുർബ്ബലയെങ്കിലും
എന്തു കരുത്താണു നിനക്ക്‌
ചെറുതെങ്കിലും
എത്ര വലുതാണു നീ
ചൂണ്ടുവിരൽ കത്തിച്ച്‌
നീ ഉണ്ടാക്കിയ സൂര്യൻ
മരമണത്തിന്റെ ഇരുട്ടിനെ അകറ്റി
സ്വയം ചെടിയായി മാറി
പൂക്കളെന്തെന്നു കാട്ടി
ഭൂമിയായി മലർന്നു കിടന്ന്‌
മണ്ണിനടിയിൽ നദിയൊഴുകുന്ന
ഒച്ച കേൾപ്പിച്ചു

ചോരയിൽ ചിനയ്ക്കുന്ന കുതിരകളെ
കവിതയുടെ ലാവണത്തിൽ
കെട്ടിയിട്ടു
ഭ്രാന്തിന്റെ മരുഭൂമിയ്ക്ക്‌
ഇല്ലാത്ത താമര നൽകി

Sunday, June 29, 2008

ഒരിടത്ത്‌

ഒരിടത്ത്‌
ഒരിടവുമില്ലാതെ
രണ്ടുപേർ സ്നേഹിച്ചിരുന്നു.
സമയം പോലും
അവരോട്‌ മിണ്ടിയില്ല.
അതിലൊരാൾ മേഘങ്ങളിൽ നിന്നു വഴുതി
പലതവണ വീണു
മറ്റേയാളാകട്ടെ,
പൂർണ്ണചന്ദ്രനിൽ
ഒറ്റയ്ക്കായി.

ഒരിടത്ത്‌
ഒരന്തവുമില്ലാതെ
രണ്ടുപേർ സ്നേഹിച്ചിരുന്നു.
രാപകലുകൾ പോലും
അവരെ കണ്ടില്ലെന്നു നടിച്ചു
ഇളംകാറ്റ്‌
മറ്റെങ്ങോ വീശി.
മഞ്ഞും കുളിരും
എത്തിപ്പിടിക്കും മുമ്പേ
പോയി മറഞ്ഞു.
എന്നിട്ടും പണിതീരാത്ത
ആ ബസ്റ്റോപ്പിൽ
ഒരിക്കലും വരാത്ത ബസ്സും കാത്ത്‌
അതിലൊരിക്കലും സംഭവിക്കാത്ത
രണ്ടൊഴിഞ്ഞ സീറ്റും പ്രതീക്ഷിച്ച്‌
അവർ
ഒരിടത്ത്‌
ഒരിടവുമില്ലാതെ
സ്നേഹിച്ചു.

Wednesday, June 18, 2008

ഉത്സവപ്പറമ്പ്‌

നീ വരുമ്പോൾ
ഒരു കുട്ടി
ഉത്സവം കാണാൻ പോകുന്നു.
ഓല കൊണ്ടൊരു പീപ്പി
ഇടയ്ക്കു ബലൂൺ പൊട്ടിപ്പോയ സങ്കടം
ഒരു തോക്കുകിട്ടിയിരുന്നെങ്കിലെന്നു കലി.
മറ്റാരുമില്ലാതെ
നിന്നെ വിടാതെ ചേർത്തുപിടിച്ചു-
ല്ലാസസംഗീതമകമ്പടിയാവാൻ പൂതി
നീ വരുമ്പോൾ
ഒരു കുട്ടി
ഉത്സവപ്പറമ്പിലേക്കോടുന്നു.
ജിലേബി വാങ്ങാൻ കരുതലോടെ കൂട്ടിവെച്ച നാണയം
തൊപ്പിയിൽ വെച്ചടച്ച മുട്ട
പ്രാവായി പറക്കുന്നതുകണ്ട്‌ വാ പിളർന്നു.
നാടകം കണ്ടു കണ്ണീരൊപ്പുന്നൊരെ-
ന്നെനോക്കി ഇരുട്ടിൽ ചിരിയടക്കി നീ.
ഉത്സവപ്പറമ്പിൽ നിന്നു വാങ്ങിച്ചയോടക്കുഴൽ
നീ പോയ പിറ്റേന്ന്‌ മിണ്ടാതായി.
കച്ചവടക്കാരൻ പല പല ബലൂണിൽ
കാറ്റുനിറച്ചു ഞെരിപൊരി കിരികിരി
കൊള്ളിച്ചുണ്ടാക്കിയ കുരങ്ങൻ
കാട്ടിലേക്കൊളിച്ചോടിപ്പോയി.

അടുത്ത തവണ വരുമ്പോൾ ചോദിക്കണമവളോട്‌
ഉത്സവമെന്തേ പോയ്ക്കളയുന്നു നിന്റെ പിന്നാലെ.

Sunday, June 8, 2008

വേർപിരിഞ്ഞവന്റെ രാത്രി

ഗൾഫ്‌ ലേബർക്യാമ്പിലെ തൊഴിലാളിക്ക്‌

ആരാണു നീയെനിക്ക്‌?
ആത്മാവിന്റെ ഉദ്ധരിച്ച ഒററവിരലോ
നിന്റെ ഗർഭപാത്രത്തിലേക്കു
തിരിച്ചു പോകാനുളള ഒററയടിപ്പാതയോ?
ആരാണു നീയെനിക്ക്‌?
എപ്പോഴും ഉളളിലേക്ക്‌
തോറ്റു പിന്മടങ്ങി അതേ വേഗത്തിൽ മുന്നോട്ട്‌
മാംസനിർമ്മിതമായ
എന്റെ ഉറക്കറയെവിടെ?
ഞാൻ നിന്നെ തിന്നട്ടെ?
ചിരിച്ചു ചിരിച്ചു നീ നനഞ്ഞല്ലോ.
ഈ ചെക്കന്റെ ഒരു പരാക്രമം!
വിടല്ലേ,പ്ലീസ്‌ വിടല്ലേ
വിടൂ പ്ലീസ്‌ വിടൂ.
ആരാണു നീയെനിക്ക്‌.
എനിക്കൂ നീ ഒളിസങ്കേതം.
നിന്നെപ്പററി ഇങ്ങനെ വിചാരിച്ചില്ല.
നീയല്ലേ എന്നെ പുറത്തിട്ടത്‌
അകത്തേക്കുവിളിച്ചത്‌
മുത്ത്‌ ചെപ്പിനെയെന്നപോലെയടച്ചത്‌?
ഞാൻ നിന്നോട്‌ എന്തുദ്രോഹം ചെയ്തു
വിടൂ വിടൂ എന്നെവിടൂ
ഇത്‌ അതേ മുലപ്പാലുറവ
ഇത്‌അതേ ഉടൽഗന്ധം, എണ്ണകാച്ചിയ മണം.
ഞാൻ നിന്റെയാരാണ്‌
നീ എനിക്കാരാണ്‌
അഴിക്കുളളിലെ ഏകാന്തതടവുകാരൻ പുലമ്പുന്നു.
അടുത്ത തവണ വരുമ്പോൾ
നീ ആ വിയർപ്പിന്റെ ഉപ്പുപാടയുളള
അടിവസ്ത്രമെങ്കിലും തരൂ
കന്യകേ, മുഖത്തേക്കു
മൂത്രമെങ്കിലുമൊഴിക്കൂ
കുട്ടിയുടെ അമ്മേ,
ഒന്നു തിരിഞ്ഞെങ്കിലും നടക്കൂ
അഞ്ചുവിരലുകൾകൊണ്ട്‌
അവനെ കൊല്ലട്ടെ ഞാൻ

ഒററയ്ക്കൊരു ദ്വീപിൽ
രതികൂജനമില്ലാതെ
കുയിലുകൾപാടാതെ
മയിലുകൾ നൃത്തം ചെയ്യാതെ
നിലാവില്ലാതെ
ഒരു പൂപോലും വിരിയാതെ
നെഞ്ചിലമരും
വിജൃംഭിത വിങ്ങലില്ലാതെ
മഴയില്ലാതെ
മഞ്ഞില്ലാതെ
വർണ്ണങ്ങളില്ലാതെ
മണ്ണുമാത്രം തിന്നാൻതന്ന്‌
ജീവിതമോ
നീയെന്നെ തനിച്ചുറക്കി.

Thursday, May 22, 2008

ഉള്ളം

കണ്ണാടിയിലെ
സ്വന്തം പ്രതിബിംബത്തെ
കൊത്തിയുടക്കാൻ ശ്രമിക്കുന്ന
കാക്കയെപ്പോലെ
ഞാൻ എന്നെ തന്നെ
എത്ര ആക്രമിച്ചിട്ടും

കടലിലേക്ക്‌ നീണ്ടു നീണ്ടെവിടെയോ
അവസാനിച്ച
എന്റെ കണ്ണുകളെ തിരികെ വിളിച്ചിട്ടും
ആവർത്തിച്ച്‌ മുത്തശ്ശിയായിപ്പോയ
എന്റ കവിതയുടെ താളം
എന്നെ എത്ര പുലഭ്യം പറഞ്ഞിട്ടും

ജന്മത്തിന്റെ വെടിയുണ്ടയിൽ
തെറിച്ച്‌ പോയ
എന്റെ ശരീരത്തെ
ചേർത്ത്‌ വെച്ചു ജീവനൂതാൻ
നീ എന്തിനാണ്‌
ഇങ്ങിനെ നിലവിളിക്കുന്നത്‌

Thursday, May 15, 2008

സ്വപ്ന സന്നിഭം

തിരയടിക്കുന്ന കടൽ പറയുമോ,അത്‌?
മുളപൊട്ടും വിത്ത്‌ പറയുമോ?
വിങ്ങുന്ന നെഞ്ചോ
കാത്തിരിപ്പിന്റെ തീക്കട്ടയോ
അത്‌ പറയുമോ?
കടലാസിൽ സൂക്ഷിച്ച നിന്റെ മുടിനാരോ,
നിന്നെ ഉമ്മവെക്കും മണമോ
നിന്റെ ഭാരം താങ്ങും ഉപ്പൂറ്റിയോ
അത്‌ പറയുമോ?
ഞാനോടിയെത്തുമ്പോഴെക്കും
നീ കൊയ്ത്ത്‌ കഴിഞ്ഞ പാടം
മൽസ്യമില്ലാത്ത പുഴ
കടലിന്റെ വെറും ഒരു അവയവം മാത്രം

എന്റെ ചതുര മുറി
ഞാൻ ഒരു കാടായി സങ്കൽപിക്കുന്നു.
പൈപ്പു വെള്ളം കുളിരരുവി
തുരുമ്പിച്ച ഫാനിന്റെ കാറ്റ്‌ കാട്ടുപാട്ട്‌
രണ്ട്‌ സ്വിച്ചുകളിലൊന്ന്‌ സൂര്യൻ
മറ്റൊന്ന്‌ ചന്ദ്രൻ
വഴിമുട്ടിയ വെളുത്തചുമരെന്റെ
ആകാശം
ജന്മത്തിന്റെ വാതിൽ തുറന്ന്‌
നീ വരുമ്പോൾ
എന്റെ കാട്‌ പൂക്കുന്നു
കാട്ടു തേനുണരുന്നു.

Thursday, May 8, 2008

എവിടെയാണു നീ?

ചുമരുകൾ
എന്നെ പ്രണയിക്കുമ്പോൾ
ഞാൻ കുററവാളി.
കരിങ്കൽപ്പാറകളിൽ
പൊൻ വിത്തെറിയുന്ന
ഭ്രാന്തനായ കർഷകൻ.
ആ വെയ്സ്റ്റ്‌ ബോക്സെവിടെ?
എന്നെ കെടുത്തിക്കളയാനുളള.

ഷൈലോക്കിനെ സ്നേഹിച്ച
ബുദ്ധിശൂന്യൻ ഞാൻ.
ഒരു കൈ.
ഒരു കാൽ.
ഒരു കണ്ണ്‌
ഓരോ തവണയും ഞാനയാൾക്കു
അരിഞ്ഞു കൊടുത്തു.
പാതി ബാക്കിയായ
എന്റെ അവയവങ്ങൾ
ദൈവത്തിലേക്കു കത്തിച്ചുവച്ച
ഒരു കെട്ട്‌ ചന്ദനത്തിരിപോലെ
പ്രാണവേദനയാൽ എരിയുന്നു.

എന്റെ യഥാർത്ഥ ഇണ
ഈ ഭൂമിയിൽ എവിടെയാവും?
അത്‌ നിന്നിൽത്തന്നെയാവുമോ?

Friday, May 2, 2008

അന്ന്

ജീവനില്‍ സ്നേഹമൂതിത്തന്ന
മുത്തശ്ശിയെ കാണും
പൊന്നോമല്‍ ഉടപ്പിറപ്പിനെ കണ്ട്‌
ഓടിച്ചെന്ന്‌ കെട്ടിപ്പുണരും
പിന്‍കഴുത്തില്‍ തലോടും
കൊച്ചനിയത്തി വയറുനിറച്ചുണ്ട്‌
ഊഞ്ഞാലാടുന്നതു കാണും
പൂച്ചക്കണ്ണുമായവള്‍, ലജ്ജയോടെ സന്തോഷം വിങ്ങിപ്പൊട്ടി
ഓടിവരും
ജ്യേഷ്ഠന്‍ ചേര്‍ത്തു പിടിക്കും
ഉമ്മാമ കുട ചെരിച്ചു പിടിച്ച്‌
കാണാന്‍ വരും
മരുമകന്‍ കുഞ്ഞുസൈക്കിളില്‍ നിന്നിറങ്ങും
കുട്ടിക്കാലത്ത്‌ എന്നോടൊപ്പമുണ്ടായിരുന്ന
ആമിനപ്പൂച്ചയും എങ്ങുനിന്നെന്നില്ലാതെ
ഓടിയെത്തും
വഴിയരികില്‍ പൂ തന്ന ചെമ്പരത്തിച്ചെടിയും
കാണാന്‍ തളിര്‍ക്കാതിരിക്കില്ല
നീന്തല്‍ പഠിപ്പിച്ച
പുഴ വരും
ഉള്ളംകാലൈന്‍ ഇക്കിളിയിട്ട
കൊയ്ത്തു കഴിഞ്ഞ പാടം വരും
മാഷ്‌ വരും, ബഷീറിനെ കാണും, ഷെല്‍വിയെ അന്വേഷിക്കും
വാന്‍ഗോഖിനെ നോക്കി കൈവീശും
ഭൂമി എത്ര കൊള്ളരുതാത്തതാണെന്നു പറയും
എങ്കിലും അവിടത്തെ വിശേഷങ്ങള്‍ ചോദിക്കും
കൂടെയുള്ള പെണ്‍കുട്ടിയെപ്പറ്റി
ലൈലാമജ്നു തിരക്കും

Sunday, April 27, 2008

സ്നേഹമേ

ഈ ലോകം മുഴുവന്‍
നീ നിറഞ്ഞുനിന്നാല്‍
ഞാന്‍ വിഷമിക്കും സ്നേഹമേ.
ആ പൂവില്‍
ഈ വിരിപ്പില്‍
മുഖം വെച്ചുകിടക്കും തലയിണയില്‍
മൃഗശാലയിലെ കലമാനില്‍
അരുവിക്കടിയില്‍ തെളിയുന്ന
ഉരുളന്‍ ശോഭയില്‍
സുഗന്ധദ്രവ്യങ്ങളില്‍
ആഴമുളള തെളിനീര്‍ക്കിണറ്റില്‍
മരുഭൂമിയിലെ പൗര്‍ണമിയില്‍
തേന്‍മുക്കിത്തിന്നും പലഹാരങ്ങളില്‍
ആകാശപ്പൊതിയില്‍
ഭൂപാത്രത്തില്‍
പൊട്ടക്കണ്ണന്‍ സൗരയൂഥത്തില്‍
എല്ലായിടവും നീയുളളതിനാല്‍
നിന്റെ സ്നേഹത്തിന്റെ ബാധ്യത
തെമ്മാടിയെപ്പോലെ

എന്നെ ഞെരുക്കുന്നു.
നീയാണെങ്കില്‍ എപ്പോഴും ആള്‍ക്കൂട്ടവും

Tuesday, April 22, 2008

വീണപൂവ്‌

രണ്ടു ജലരാശികള്‍
വീണു സന്ധിക്കുന്നേടത്ത്‌
നിരുപാധികം പിറന്ന
ഒരു കുമിള.
ആകാശം അതില്‍
മുഖം നോക്കി.
ഒഴുക്കിനോടത്‌
സ്വപ്നം പറഞ്ഞു.
എവിടെ വെച്ച്‌
എപ്പോള്‍
എന്നിങ്ങനെ
ചോദ്യങ്ങളെ മാത്രം
അതു നിരാകരിച്ചു.
വഴി വക്കില്‍ നീട്ടിയ
പൂക്കളോടത്‌
ഉത്സാഹം കൊണ്ടു.
ഉണങ്ങിപ്പോയ വൃക്ഷങ്ങളെ
കണ്ടില്ലെന്നു നടിച്ചു.
ഇടയ്ക്കു വന്നെത്തി
ഒരു വീണപൂവും.
കവിതയെന്ന്‌
അതിന്റെ പേര്‌

Friday, April 18, 2008

മുറിവിട്ടുപോകുമ്പോള്‍

തേഞ്ഞുതീരാറായ സോപ്പിനോട്‌ പറഞ്ഞു:
പുതുതായൊന്നു വാങ്ങുന്നില്ല.
മുറി വിട്ടുപോവുകയാണു ഞാന്‍.
അന്നു രാത്രി
അനാഥമായ ഇരുട്ടില്‍,മരിച്ച മഞ്ഞില്‍
സോപ്പിനെ
അരിവാളമ്പിളിയായി മാനത്തുകണ്ടു.

അലമാരയുടെ മൂലയില്‍
പതുങ്ങിനിന്ന മുഴുത്ത കൂറകളോടുപറഞ്ഞു:
ഇനി നിങ്ങളെ ഉപദ്രവിക്കില്ല.
മുറിവിട്ടുപോവുകയാണു ഞാന്‍.
പകല്‍ സൂപ്പര്‍മാര്‍ക്കറ്റില്‍
അതിനെ ഈത്തപ്പഴമായി കണ്ടു.

പൊട്ടിപ്പോയ ചൂലിനോടു പറഞ്ഞു:
നിന്നെ ഞാന്‍ പാഴ്‌വസ്തുവിലിടുന്നില്ല.
പൊരിവെയിലില്‍
യാചകര്‍ക്കു നടുവിലിരുന്ന്‌
മുട്ടുവരെ മുറിച്ച കൈയായി
അതു ഭിക്ഷ ചോദിച്ചു.
എഴുതിയുദാസീനമാക്കിയ
കവിതകളുടെ തുണ്ടുകളോടും
പറഞ്ഞു,പോയ്ക്കൊള്ളാന്‍.
കുപ്പിയില്‍ ബാക്കിവന്ന വെളിച്ചെണ്ണ
ഇടനാഴിയില്‍
ചതിയില്‍ വഴുതി വീഴ്ത്താന്‍ മറിഞ്ഞുനിന്നു.

എന്തോ ഓര്‍ത്ത്‌
വാതില്‍ വിങ്ങിയടക്കുമ്പോള്‍
മുറിയില്‍ മറന്നതെന്തോ
പിറകില്‍ തെറിവിളിച്ചു.

ഉപേക്ഷിച്ച പഴയ കുപ്പായത്തെയും കണ്ടു.
തെരുവില്‍ ലോറി കഴുകുന്നു.
ഒടുവില്‍
സിബ്ബ്‌ പൊട്ടിപ്പോയ ബാഗും വന്നു ചേര്‍ന്നു.
അസംബന്ധത്തിന്റെ വായുംപൊളിച്ച്‌
ഇരുകൈയും നീട്ടി
ഒന്നാന്തരമൊരു ഖബര്‍.

നിന്നോട്‌ മാത്രം
യാത്ര ചോദിക്കുന്നില്ല.
എത്ര ഉപേക്ഷിച്ചാലും
അതേ രൂപത്തില്‍
വന്നു നില്‍ക്കുന്നു നീ.

Saturday, April 12, 2008

നിന്റെ കൂടെ

പുഴയില്‍
നാം യാത്ര ചെയ്തതോണി
അക്കരെയെത്തിയില്ല.
വിപരീത ദിശയില്‍
കാറ്റുണ്ടായിരുന്നു.
വെള്ളം കലങ്ങി
മീനുകള്‍ ശ്വാസം മുട്ടിയിരുന്നു.
മഴപെയ്തു രണ്ടു കരകളും
മൂടിപ്പോയിരുന്നു.
എങ്ങോട്ടെന്നില്ലാതെ
നമ്മള്‍ പകച്ചുപോയിരുന്നു.
എന്നിട്ടും
നിന്റെ ചുണ്ടുകള്‍ ചുവന്നു.
എന്റെ കണ്ണുകള്‍ ചിരിച്ചു.

ഈ തോണി
എങ്ങോട്ടു പോയാലും
നീ ചിരിക്കാത്ത വന്‍കരകളിലൊക്കെ
എന്റെ
ഏകാന്തത പൂത്തിരിക്കും

Saturday, April 5, 2008

എന്റെ ഉദ്യാനം

മൊട്ടു വിരിയുന്നതിനെ
ആരാണിങ്ങനെ കെട്ടിവരിയുന്നത്
ദളങ്ങളെന്തിനാണു
തേനിനെ ഉളളിലേക്കു വലിക്കുന്നത്‌
നദി കാട്ടരുവിയിലേക്കു
പോകുന്നത്‌
മഹാഗണി വിത്തിലേക്ക്‌
കവിത മഷിയിലേക്ക്‌
മഴത്തുള്ളി മേഘത്തിലേക്ക്‌.

ഈ മുറിയില്‍മാറാലകളില്ല.
എട്ടുകാലില്‍ആരും വരാനുമില്ല.
ഇങ്ങനെയമര്‍ത്തിപ്പിടിച്ചാല്‍
ചത്തുപോകും പൂമ്പാറ്റ.
ഈ ഉദ്യാനം
എല്ലാ നഗരങ്ങളെയും
പുറത്താക്കിയിരിക്കുന്നു.

Tuesday, April 1, 2008

തുന്നിക്കെട്ടിയവയോട്

ഇത്ര മുറുക്കികെട്ടിയാല്‍
പൊട്ടിപ്പോകും,തുളവീഴും
ഇത്രയമര്‍ത്തിയടച്ചാല്‍
മുറിയാകെയുലയും,പേടിച്ചുപോകും.
ഇടയ്ക്ക്‌
ചുണ്ടുകള്‍ തൂവിപ്പോകുമ്പോഴേക്കും
കാതില്‍ വെച്ചുതരുമോ?
ഇത്ര ചവിട്ടിപ്പിടിച്ചാല്‍
ഭൂമി പിളരും.
ഇടയ്ക്കു ചേര്‍ത്തുവെച്ച്‌
പകരുമോ,നീ, ഹൃദയത്തിന്‍ സമ്മര്‍ദ്ദ വേഗങ്ങള്‍.
ഇതുപോലെ തനിച്ചിരുന്നാല്‍
രാത്രിയാല്‍ മൂടിപോകും
പകലെല്ലാം മരുപ്പറമ്പാവും
നിന്നില്‍ മാത്രം സംഭവിച്ചു നിന്നാല്‍
ഞാനില്ലാതാവും.
വാക്കുകളടഞ്ഞു നീ
കവിതയിലകപ്പെട്ടു പോകും.
ഇടയ്ക്കു കൈത്തലമെങ്കിലും
ചുമലില്‍ വെക്കുമോ?
മറ്റെല്ലാം നിഷേധിച്ചാലും
അതുമാത്രമരുത്‌.
മറ്റെല്ലാം തന്നിട്ടും
അതുമാത്രമില്ലാതെ വേണ്ട.
ഇത്ര നിറഞ്ഞുനിന്നാല്‍
തുളുമ്പാന്‍ പോലും മറന്നുപോകും.
വക്കിലള്ളിപ്പിടിച്ച
ഒറ്റക്കുമിളക്കണ്ണായിപ്പോകും.
തുന്നിയടച്ച
ഇന്ദ്രിയങ്ങളെ തുറന്നോളാം.
പുണരുമ്പോഴേന്നെച്ചുറ്റി
വരിഞ്ഞേക്കണം,
ചുരുട്ടിയ മുഷ്ടികള്‍
നിവര്‍ത്തിയേക്കണം.

Thursday, March 20, 2008

പിന്‍ വിളി

നിന്നെ തിരഞ്ഞുപോകുമ്പോള്‍
ഓര്‍മ്മിപ്പിച്ചേക്കണേ
കടലാണ്, ചെറുതോണിയാണ്
നിന്നെപുണരാനോങ്ങുമ്പോള്‍
ഉണര്‍ത്തിയേക്കണേ
മുള്ളിലാണേ മുനമ്പിലാണേ
നിന്നെക്കണ്ടുകൊണ്ടേയിരിക്കണ-
മെന്നുന്മാദം കൊണ്ട്
കുതറുമ്പോള്‍
കേള്‍പ്പിക്കണേ
ചങ്ങലകിലുക്കത്തിന്‍
രുധിരനാദം
നിന്നില്‍ വീണില്ലാതാവാനായുമ്പോള്‍
വിളിക്കണേ പിറകില്‍ നിന്ന്
എന്നെ മൂടിക്കിടത്തുമ്പോള്‍ മാത്രം
എന്റെ കവിതയെ
തിരിച്ചേല്‍പ്പിക്കണേ.

Saturday, March 15, 2008

നീ വരുമ്പോള്‍

മരുഭൂമിയില്‍
നെല്‍പ്പാടം പൂത്തു
നീ വരുന്നു
റൌണ്ടെബൌട്ടില്‍
ചെന്തെങ്ങ് കുലച്ചു
നീ വരുന്നു
ചുട്ടുപഴുത്ത ഏ സി ബോക്സിലിരുന്ന്
ഒരു കുയില്‍ പാടുന്നു
നീ വരുന്നു
ബത്താക്ക* ചോദിച്ച
പോലീസുകാരനു
നിനക്കുള്ള പ്രണയ കവിത നല്‍കി
അയാളത് ചെറു പുഞ്ചിരിയോടെ തിരിച്ചു തന്നു

ഇളം ചുവപ്പാര്‍ന്ന
രണ്ടു കണ്ണുകള്‍
ഒരിക്കലുമവസാനിക്കാത്ത നിരത്തു വക്കില്‍
ശൂന്യതയെ കാത്തിരിക്കുന്നു.

* സര്‍ക്കാര്‍ രേഖ

Sunday, March 9, 2008

വേര്‍പാട്




നീ വരാഞ്ഞതിനെപ്പറ്റിയല്ല
പോകുന്നതിനെപ്പറ്റിയാണെന്റെ പരാതി
നീ കേള്‍ക്കാറില്ലേ
തിരിച്ചുപോകുമ്പോള്‍
പൂത്തുണര്‍ന്ന തോട്ടമൊക്കെ
അനാഥമായി നിശ്വസിക്കുന്നത്
ഞാന്‍ പുറത്തുവിട്ട നെടുവീര്‍പ്പുകള്‍
ഓരോരോ മനുഷ്യരായി
തെരുവില്‍ അലസമായി
നടക്കുന്നത്?
പെട്ടെന്നെല്ലാം
വേര്‍പിരിഞ്ഞപോലെ
അലക്ഷ്യമായതുപോലെ
ഭൂമിയുടെ തലപെരുത്തുപോയത്
നീ വരാഞ്ഞതിനെപ്പറ്റിയല്ല
പോകുന്നതിനെക്കുറിച്ചാണെന്റെ പരിഭവം

പ്രിയപ്പെട്ടവളേ
ആയതിനാല്‍
നീ വരാതിരുന്നാലും
പോകാതിരിക്കുമോ?

Monday, March 3, 2008

എത്ര ശ്രമിച്ചിട്ടും

എത്ര ശ്രമിച്ചിട്ടും
ഞാനീ ജാലകം
തുറന്നു പോകുന്നു
നീ കുളിക്കുന്ന നദിയെ കാണുന്നു
നീ മലര്‍ന്നു കിടക്കുന്ന
മലകളെ കാണുന്നു
നീ ചിരിച്ച മഴയെ കാണുന്നു
നീ വിടര്‍ന്ന പൂക്കളെ മണക്കുന്നു
നീ കടന്നു പോയ കാറ്റിനെ ഉമ്മവെയ്ക്കുന്നു

തടവറയുടെ ജാലകം
ഏതു കുറ്റവാളിയുടെ
നിര്‍മ്മാണകൌശലമാണ്
കാട്ടില്‍ നിന്നും പുറപ്പെട്ട നദിയെ കാത്ത്
കടലിരിക്കുന്നു
നീ ആലിംഗനം ചെയ്യാതെ
ഞാന്‍ വൃദ്ധനാവുന്നു
ജരാനരകള്‍ക്കുള്ള
ഭക്ഷണം മാത്രമായിത്തീരുന്നു

Friday, February 22, 2008

വിളക്കുപോലെ

മുള്‍ക്കിരീടത്തില്‍ നിന്നു പുരുഷമുഖത്തേയ്ക്കു
വാര്‍ന്നൊലിക്കും ചോരയായി നില്‍ക്കുമ്പോള്‍
മറിയമായി നിന്നെ കണ്ടു
കല്‍ത്തുറുങ്കില്‍
കിനാവെല്ലാം കല്ലിച്ചു നില്‍ക്കുമ്പോള്‍
ജനാലയായി നീ വന്നു


ഓര്‍മ്മയെ മൂടിപ്പോകും
ജന്തു വന്നു മാന്തിപ്പറിച്ചപ്പോഴും
ദിക്‍പക്ഷിയായി നീ വന്നു
പാറയില്‍ പ്രൊമിത്യൂസായി
വേദനിക്കാന്‍ നീ വന്നു

അന്ധന്റെ കൈയിലെ
റാന്തല്‍ വിളക്കുപോലെ
എന്നെ നിന്നെ ഏല്‍പ്പിച്ചതാരാണ്?

Sunday, February 17, 2008

ഒരിക്കല്‍

നദിയില്‍ തെറിച്ചുവീണ
ഒരു വിത്ത്‌
ഒഴുക്കിനോട്‌
നദിക്കര
അതിന്റെ ഗര്‍ഭപാത്രം തുറന്ന്‌
അമ്മയായി കാത്തുകിടക്കുന്നതിനോട്‌
എന്റെ സഞ്ചാരപഥങ്ങളില്‍
കൂട്ടുനില്‍ക്കും
അനിശ്ചിതത്വത്തിന്റെ
അജ്ഞാതമായ കരസ്പര്‍ശത്തോട്‌
പ്രാര്‍ത്ഥന


യാദൃച്ഛികതയുടെ ദൈവമേ,
ഞാന്‍ തളര്‍ന്ന്‌ മുങ്ങിയടിഞ്ഞുപോയാല്‍
നൂറ്റാണ്ടുകളായി കാത്തുവച്ച
ഈ ഗാഢചുംബനം
നീ അവളെ ഏല്‍പിക്കേണമേ

Saturday, February 9, 2008

ആ തീയതി


ആ തീയതി എന്നാവും
8?
18?
29?
നിന്നെ കാണുന്ന ദിവസം
എനിക്കറിയാം
അന്ന് നീയെന്റെ
കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ മാറ്റി
പുത്തന്‍ ഉടുപ്പ് ഇടുവിക്കും
സുഗന്ധലേപനങ്ങള്‍ പൂശും
പ്രാര്‍ത്ഥനാ നൂലാല്‍ ബന്ധിക്കും

ആ തീയതി എന്നാവും
22?
4?
31?
നിന്നെ കാണുന്ന ദിവസം
അന്ന് നീയെന്നെ
പാദശുശ്രൂഷ ചെയ്യും
മറിയമായി തൊടും
അഥീനയായി ചിരിക്കും
കന്യകയായ ജലമാവും
ദേഹത്തെ കറയില്ലാതാക്കും
കൂസലില്ലാത്ത വെളിച്ചമേതെന്ന്
കാട്ടിത്തരും
ക്രൂരസ്നേഹത്തിന്റെ
ബന്ധനങ്ങളഴിക്കും

ആ തീയതി എന്നാവും
14?
9?

അന്നു നീയെന്നെ
സാന്ദ്രമായ് ചേര്‍ത്തുപിടിക്കും
മറ്റാര്‍ക്കും കൊടുക്കാതെ
ഒരു നിധിയായി അമര്‍ത്തിപ്പിടിക്കും.

Thursday, January 31, 2008

വേനല്‍ച്ചെടി

വെനലെറ്റ് ഉണങ്ങാറായ
ഒരു ചെടി
കാറ്റിനിരമ്പം കേട്ടു
തളര്‍ന്ന കണ്ണു തുറന്നു
എവിടെയോ പെയ്ത മഴയുടെ
ഗന്ധത്തില്‍ ഉന്മാദിയായി
ജലഗര്‍ഭിണിയായ മേഘം
പ്രേമപൂര്‍വം അതിനെ നോക്കി
സ്ഥിത സ്നേഹിയായി
കാറ്റിനു നേരെ ആവുന്നത്ര
പിടിച്ചു നിന്നു
എന്നിട്ടും
നിഴലടയാളം കൊണ്ടു
ഒന്നു മൂടിത്തലോടാനേ
മേഘത്തിനായുള്ളൂ.
അവള്‍ പറഞ്ഞു :
സങ്കടപ്പെടേണ്ട,
ഞാന്‍ മലമുകളില്‍ പെയ്ത്
നിന്നെത്തേടി വരും.
മരിക്കാതെ പിടിച്ചു നില്‍ക്കുക.

Friday, January 25, 2008

നമുക്കിടയില്‍

നേര്‍ത്ത
ഒരരുവി
എന്നിട്ടും
നടുവില്‍
ഒരു കടലലറുന്നു.

ചെറിയൊരു
മണ്‍‌കൂന
എന്നിട്ടും
ഒരു മഹാപര്‍വതം

നമുക്കിടയില്‍
അലറിപ്പൊളിക്കുന്ന
ഒരു ഹൃദയം
പ്രകൃതിയോടു ചോദിച്ചതിനൊന്നും
മറുപടി തന്നില്ല

വാക്കുകള്‍ പുറത്തുവരാതെ
ഒരു കള്ളനെപ്പോലെ
പിറുപിറുത്തു
അത്രതന്നെ.

Thursday, January 17, 2008

നടത്തം

രണ്ടു കവിതകള്‍
ഭൂമിയുടെ അതിരില്‍ നിന്നും
പ്രപഞ്ചരഹസ്യത്തിലേയ്ക്ക്
കാലുകള്‍ വച്ചു
ഒരിക്കലും വേര്‍പിരിയരുതേയെന്ന്
സൂര്യന്‍ പ്രാര്‍ത്ഥിച്ചു

Friday, January 11, 2008

സ്നാനം

ഏതു ജലത്തില്‍ കുളിച്ചാലും
നിന്റെയുടലില്‍ പാഞ്ഞുച്ചെല്ലുന്നതെന്റെ കുതിപ്പ്
മേല്‍ച്ചുണ്ടിലെ മൃദുരോമത്തില്
പറ്റിപ്പിടിച്ചു നില്‍ക്കുന്നതെന്റെ തണുപ്പ്
മുലക്കണ്ണില്‍ എന്തോ ഓര്‍ത്ത് ഖേദപ്പെട്ട്
പിന്നെ തിരിച്ചുപോയ തുള്ളി
എന്റെ കുഞ്ഞ്
ഉടല്‍മടക്കില്‍ ഒളിച്ചിരിക്കുന്നതെന്റെ
ഗൂഢമന്ദഹാസം
നീ ശ്വസിച്ചപ്പോള്‍ അബദ്ധത്തില്‍
പൊക്കിള്‍ക്കൊടിയില്‍ നിന്നൊലിച്ചുപോയ തുള്ളി
എന്റെ കാല്‍‌വിരലീമ്പും കുട്ടിക്കാലം
നീ തേച്ച സോപ്പിനെപ്പോലും സഹിക്കാതെ
ദൂരേയ്ക്കു പായിക്കും എന്റെ സ്നേഹഗാഢമാം ജലരൂപങ്ങള്‍
നിന്നില്‍ നിന്നും പോവാതെ-
ഒട്ടിപ്പിടിച്ച ജലകണങ്ങള്‍
എന്റെ വേര്‍പിരിയും വേദന.
എത്രതോര്‍ത്തിയിട്ടും മുടിയില്‍ നിന്നും
വീണ്ടുമിറ്റുന്നത് കണ്ണീര്‍ക്കണങ്ങള്‍
പുറത്താക്കപ്പെട്ട എന്റെ അവസാനത്തെ
സ്നാനപ്രവേശങ്ങള്‍
എത്രയൊപ്പിയെടുത്താലും
പിന്നെയും ബാക്കിനില്‍ക്കുന്ന
എണ്ണത്തൊലിയിലെ നനവുകള്‍
കാലാതിയായ കവിതകള്‍

Saturday, January 5, 2008

വാക്കുകളും കടന്ന്

വാക്കുകള്‍ ശ്വസിച്ച്
കുഞ്ഞായി നുണഞ്ഞ്
കുതിരയായി വളരണം
നിന്റെരാജ്യത്തേയ്ക്ക്

കണ്ണുകള്‍ നിറങ്ങളെ തിന്ന്
ഇടയ്ക്കു താഴ്വാരങ്ങളില്‍ വിശ്രമിച്ച്
ചുഴലികളായി ചുറ്റി തിരിയണം,
ഖരസമുദ്രങ്ങളില്‍

സ്നേഹത്തിന്‍ തടാകത്തില്‍ കുളിക്കണം
മഴ പൊടിഞ്ഞുറങ്ങണം
നീ പുളഞ്ഞ കമ്പനങ്ങളില്‍
നിത്യസൂര്യനാകണം
പരസ്പരം വാരിക്കൊടുത്ത്
നമ്മളില്ലാതാവണം
ഭൂമിയില്‍ പിറന്ന സ്വപ്നതാരകം
തിരിച്ചു പോകാന്‍ മടിക്കണം

Tuesday, January 1, 2008

കാരണങ്ങള്‍

കാരണങ്ങള്‍ ഈ ഭൂമിയിലില്ലായിരുന്നെങ്കില്‍
നീ എപ്പോഴും
കൂടെയുണ്ടായേനെ
കാരണം നിന്നെ പിടിച്ചു വെച്ചില്ലെങ്കില്‍
നീ എത്രയും പെട്ടെന്ന് വന്നേനെ
നീയെന്നെ മുകര്‍ന്നേനെ
ആ പൂവ് പറിച്ചേനെ
ഈ പഴം തിന്നേനെ
കാരണങ്ങള്‍ ഇല്ലായിരുന്നെങ്കില്‍
നമ്മള്‍ വസന്തത്തിലൂടെ വിടര്‍ന്നേനെ
മേഘങ്ങളില്‍ വീടു വച്ചേനെ
കാട്ടില്‍ പോയി കുളിച്ചേനെ
അത് ഇല്ലായിരുന്നെങ്കില്‍
നിന്റെ കുഞ്ഞായി പിറന്നേനെ
മുലയുണ്ടു വളര്‍ന്നേനെ

ഭൂമിയിലെ എല്ലാ കാരണങ്ങളും
നമുക്കെതിരെ നില്‍ക്കുമ്പോള്‍
എന്റെ കവിത
മൃതദേഹങ്ങളുടെ കൂട്ടുകാരന്‍