Thursday, November 29, 2007

ദൂരെ ഒരു പൂവ്

ഞാനിപ്പോള്‍
ദൂരത്തെ സ്നേഹിക്കുന്നു
സ്വപനങ്ങളുടെ ഒരു ഇതളിനെപ്പോലും
അത് മുള്ളുകൊണ്ട് തൊടില്ല
സ്നേഹത്തിന്റെ
ചില്ലുപാത്രം
അതു പൊട്ടിക്കില്ല
അബദ്ധത്തില്‍ കൂട്ടിയിടിച്ച്
തല നോവില്ല
സുബദ്ധത്തെ
അതെപ്പോഴും നട്ടു നനയ്ക്കും
ഗന്ധമില്ലെങ്കിലും
അവയിലെ പൂക്കള്‍
അതി മനോഹരമായിരിക്കും

Sunday, November 25, 2007

അന്യ

രാത്രി
നീ
ഇരുട്ടിന്റെ സമുദ്രത്തില്‍
ഭൂമിയെ മുക്കിക്കളയുമ്പോള്‍
ഒന്നു തുഴയാന്‍ പോലും കിട്ടാതെ
ഒന്നു തൊടാന്‍ പോലും തരാതെ
നീ
ദൈവത്തിന്റെ
കൊട്ടാരം മജീഷ്യയാവുന്നു

Tuesday, November 20, 2007

നീ പറഞ്ഞാല്‍

നീ പറഞ്ഞാല്‍
കവിതയില്ലാതെങ്ങനെ
നീ നോക്കുമ്പോള്‍
ഹൃദയമില്ലാതെങ്ങനെ

തമ്മില്‍ കാണുമ്പോള്‍
കടലിരമ്പമില്ലാതെങ്ങനെ
പിരിയുമ്പോള്‍
ഉള്ള് മുറിയാതെങ്ങനെ

നീ തുറക്കുന്നത്
മിഴിയല്ല, കണ്‍‌പീലിയല്ല
എന്റെയുള്ളിലെ
പനിനീര്‍ തടാകം

നിന്നില്‍ ഞാനും
എന്നില്‍ നീയും
മുങ്ങിപ്പോകാതെ
അള്ളിപ്പിടിച്ചിരിക്കുന്നു
ഉത്തരം കിട്ടാച്ചോദ്യം
ഒട്ടിച്ചുച്ചേര്‍ത്ത ഒരു തടിക്കഷ്ണം

നീ പറഞ്ഞാല്‍
കവിതയില്ലാതെങ്ങനെ
നീ നോക്കുമ്പോള്‍
കവിതയില്‍ വീണുപോകാതെങ്ങനെ?

Friday, November 16, 2007

ജലകന്യക

നീ ഒരു ജലകന്യക
മുങ്ങിത്താവുമ്പോള്‍
ഞാന്‍ നോക്കിയ
തോട്ടത്തില്‍
നമ്മള്‍ ജലക്രീഡരായി
നീ സ്പര്‍ശിച്ചപ്പോള്‍
ഞാന്‍ ഉഭയജീവിയായി
പിന്നെ നമ്മള്‍ പൊയ്ക വിട്ട്
കടലിന്റെ താഴ്വരയിലെ
നിന്റെ കൊട്ടാരത്തിലേയ്ക്കു പോയി

Sunday, November 11, 2007

ഒരു നാള്‍

നിന്റെ വാക്കുകളുടെ വാതിലിനെ
ചുംബിക്കാ‍ന്‍
എന്റെ കാഴ്ചയുടെ ദൂതനെത്തും
എന്റെ ചുട്ടു പഴുത്ത പ്രണയ സന്ദേശങ്ങള്‍
നിന്റെ സ്നേഹലായിനിയില്‍ ശമിക്കും
വാക്കു മുട്ടിത്തുറന്ന
കാവ്യനദിയൊക്കെ
ആ‍കാശഗംഗയില്‍ ലയിക്കും
എനിക്കു നിന്നോടുള്ളതിനെക്കുറിച്ചു പറയാന്‍
ദൈവം ഭൂമിയില്‍
വേറെ വാക്കിനെ സൃഷ്ടിക്കും
സ്ത്രീ കുളിച്ച ഗന്ധത്തില്‍
നീ വരും

Tuesday, November 6, 2007

വാക്കുകളുടെ ധ്യാനം

കൂടിച്ചേര്‍ന്ന രണ്ടുകവിതകള്‍
തീര്‍ച്ചയായും
ഈ പ്രപഞ്ചത്തിന്റെ
അനാദിയാണ്
നിശ്ശബ്ദതയുടെ രഹസ്യത്തിലേയ്ക്ക്
ഒരു ഇല കൊഴിഞ്ഞതിന്റെ
ലഘുത്വത്തിലേയ്ക്ക്
കാലം ഒരു പൂന്തോട്ടം പടര്‍ത്തി
സ്വയം വൃത്തീകരിക്കുന്ന
തൂപ്പുകാരില്ലാത്ത
ആ കൊട്ടാരം
വാക്കുകളുടെ ആകാശച്ചെരുവില്‍
ധ്യാനം പൂണ്ടു നില്‍ക്കുന്നു

Saturday, November 3, 2007

അപ്പോള്‍

കാട്ടില്‍
ഞാന്‍ നിന്നെ
തിരഞ്ഞു തിരഞ്ഞപ്രത്യക്ഷമായി
കാട്ടുപൊയ്കയില്‍
ഒളിഞ്ഞിരിക്കും
ആ മുയലുകള്‍
ഓടിയോടി തേഞ്ഞില്ലാതെയായി
ഇലകളില്‍ നിന്നു
ചികഞ്ഞ് ചികഞ്ഞ് തൂര്‍ന്നുപോയി പൂക്കള്‍
പുഴയില്‍ മുങ്ങിയില്ലാതെയായി
ജലക്കുമ്പിള്‍