Tuesday, October 30, 2007

തടവറ

അപൂര്‍ണ്ണമായി അവസാനിച്ച
ഒരു ഗാനം
നിറം തീര്‍ന്നുപോയ
ഒരു ചിത്രകാരന്‍
കവിയ്ക്കു മുന്നില്‍
വാക്കിന്റെ പാറവന്നടഞ്ഞ
ആകാശം
തടവറയ്ക്കുള്ളിലെ
നമ്മുടെ പൂന്തോട്ടം
കണ്ണീരു കൊണ്ട്
നനയ്ക്കട്ടെ ഞാന്‍

Sunday, October 28, 2007

നിഴല്

കിണറിന്റെ
കലങ്ങിയ ആഴത്തില്‍ വീണുപോയ
വിലപിടിച്ചതെന്തോ
അവസാനവണ്ടിയും പോയ്ക്കഴിഞ്ഞ
നിരാലംബനായ
യാത്രക്കാരനോ
ഗാഢാലിംഗനം തടസ്സപ്പെടുത്തി
വാതില്‍ വിളിച്ച ഖേദമെന്തോ
നിന്നെ കാത്തിരിക്കുന്ന
ഞാനല്ലാതെ മറ്റെന്താണത്?

വരുമെന്നറിയാം നീ
പക്ഷേ ഏതു തുറമുഖത്ത്?
വിമാനത്താവളം?
ബസ്‌സ്റ്റേഷന്‍, കടവ്?
ഉള്ളിലിരുന്നു വിങ്ങിപ്പൊട്ടും
കുഞ്ഞിനെത്തലോടാന്‍
ഞാന്‍ പറയുന്ന വാക്കുകള്‍
ചിരിപ്പിക്കാനുള്ള ഗോഷ്ടികള്‍
എല്ലാം
മുണ്ഡനം ചെയ്യപ്പെട്ടവന്‍ നോക്കിനില്‍ക്കുന്ന
ശൂന്യവും
അനന്തഖേദിതവുമായ
തണുത്തുറഞ്ഞപ്രതിമകളാകുന്നു.
അതിന്റെ നിറങ്ങളുരിച്ചു കളഞ്ഞ
കൈകാല്‍ക്കഷ്ണങ്ങളാകുന്നു.

നൂറ്റാണ്ടുകളായി കാത്തുവെച്ചത്

എനിക്കു നിന്നോടുള്ളതിനെക്കുറിച്ചു പറയാന്‍
ദൈവം
വേറെ വാക്കിനെ സൃഷ്ടിക്കും.