Thursday, March 20, 2008

പിന്‍ വിളി

നിന്നെ തിരഞ്ഞുപോകുമ്പോള്‍
ഓര്‍മ്മിപ്പിച്ചേക്കണേ
കടലാണ്, ചെറുതോണിയാണ്
നിന്നെപുണരാനോങ്ങുമ്പോള്‍
ഉണര്‍ത്തിയേക്കണേ
മുള്ളിലാണേ മുനമ്പിലാണേ
നിന്നെക്കണ്ടുകൊണ്ടേയിരിക്കണ-
മെന്നുന്മാദം കൊണ്ട്
കുതറുമ്പോള്‍
കേള്‍പ്പിക്കണേ
ചങ്ങലകിലുക്കത്തിന്‍
രുധിരനാദം
നിന്നില്‍ വീണില്ലാതാവാനായുമ്പോള്‍
വിളിക്കണേ പിറകില്‍ നിന്ന്
എന്നെ മൂടിക്കിടത്തുമ്പോള്‍ മാത്രം
എന്റെ കവിതയെ
തിരിച്ചേല്‍പ്പിക്കണേ.

Saturday, March 15, 2008

നീ വരുമ്പോള്‍

മരുഭൂമിയില്‍
നെല്‍പ്പാടം പൂത്തു
നീ വരുന്നു
റൌണ്ടെബൌട്ടില്‍
ചെന്തെങ്ങ് കുലച്ചു
നീ വരുന്നു
ചുട്ടുപഴുത്ത ഏ സി ബോക്സിലിരുന്ന്
ഒരു കുയില്‍ പാടുന്നു
നീ വരുന്നു
ബത്താക്ക* ചോദിച്ച
പോലീസുകാരനു
നിനക്കുള്ള പ്രണയ കവിത നല്‍കി
അയാളത് ചെറു പുഞ്ചിരിയോടെ തിരിച്ചു തന്നു

ഇളം ചുവപ്പാര്‍ന്ന
രണ്ടു കണ്ണുകള്‍
ഒരിക്കലുമവസാനിക്കാത്ത നിരത്തു വക്കില്‍
ശൂന്യതയെ കാത്തിരിക്കുന്നു.

* സര്‍ക്കാര്‍ രേഖ

Sunday, March 9, 2008

വേര്‍പാട്




നീ വരാഞ്ഞതിനെപ്പറ്റിയല്ല
പോകുന്നതിനെപ്പറ്റിയാണെന്റെ പരാതി
നീ കേള്‍ക്കാറില്ലേ
തിരിച്ചുപോകുമ്പോള്‍
പൂത്തുണര്‍ന്ന തോട്ടമൊക്കെ
അനാഥമായി നിശ്വസിക്കുന്നത്
ഞാന്‍ പുറത്തുവിട്ട നെടുവീര്‍പ്പുകള്‍
ഓരോരോ മനുഷ്യരായി
തെരുവില്‍ അലസമായി
നടക്കുന്നത്?
പെട്ടെന്നെല്ലാം
വേര്‍പിരിഞ്ഞപോലെ
അലക്ഷ്യമായതുപോലെ
ഭൂമിയുടെ തലപെരുത്തുപോയത്
നീ വരാഞ്ഞതിനെപ്പറ്റിയല്ല
പോകുന്നതിനെക്കുറിച്ചാണെന്റെ പരിഭവം

പ്രിയപ്പെട്ടവളേ
ആയതിനാല്‍
നീ വരാതിരുന്നാലും
പോകാതിരിക്കുമോ?

Monday, March 3, 2008

എത്ര ശ്രമിച്ചിട്ടും

എത്ര ശ്രമിച്ചിട്ടും
ഞാനീ ജാലകം
തുറന്നു പോകുന്നു
നീ കുളിക്കുന്ന നദിയെ കാണുന്നു
നീ മലര്‍ന്നു കിടക്കുന്ന
മലകളെ കാണുന്നു
നീ ചിരിച്ച മഴയെ കാണുന്നു
നീ വിടര്‍ന്ന പൂക്കളെ മണക്കുന്നു
നീ കടന്നു പോയ കാറ്റിനെ ഉമ്മവെയ്ക്കുന്നു

തടവറയുടെ ജാലകം
ഏതു കുറ്റവാളിയുടെ
നിര്‍മ്മാണകൌശലമാണ്
കാട്ടില്‍ നിന്നും പുറപ്പെട്ട നദിയെ കാത്ത്
കടലിരിക്കുന്നു
നീ ആലിംഗനം ചെയ്യാതെ
ഞാന്‍ വൃദ്ധനാവുന്നു
ജരാനരകള്‍ക്കുള്ള
ഭക്ഷണം മാത്രമായിത്തീരുന്നു